ചെഗുവേര മുദ്രകുത്തിയ ഷൂസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു

Thursday, September 2, 2010

കണ്ണൂര്‍: ബൊളീവിയന്‍ വിപ്ലവകാരി ചെഗുവേരെയുടെ ചിത്രം മുദ്രകുത്തി വില്‍പനക്കുവെച്ച ഷൂസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. പിന്നീട് പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത 'ഫാസ്', സിറ്റി സെന്ററിനു പിന്നില്‍ പപ്പാസ് ഷോപ്പിങ് കോംപ്ലക്‌സിലെ '7 ഡേയ്‌സ് ഷൂസ് ആന്‍ഡ് ബാഗ്‌സ്' എന്നീ ചെരിപ്പുകടകളില്‍നിന്നാണ് ഷൂസും ചെരിപ്പുകളും പിടിച്ചെടുത്തത്.
ചെരിപ്പ് വാങ്ങാനെത്തിയ ഒരാള്‍ പ്രശ്‌നം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറിയിക്കുകയും പ്രവര്‍ത്തകര്‍ സംഘടിച്ച് കടകളില്‍ എത്തുകയുമായിരുന്നു.

പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത കടയിലെ ചെരിപ്പുകള്‍ മുംബൈയില്‍നിന്നും '7 ഡേയ്‌സ്' ഷൂസുകള്‍ ദല്‍ഹിയില്‍നിന്നുമാണ് കൊണ്ടുവന്നത്. വിവരമറിഞ്ഞെത്തിയ ടൗണ്‍ എസ്.ഐ പി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് ഇരുകടകളിലെയും വിവാദ പാദരക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ബന്ധപ്പെട്ട ബില്ലുകളും പൊലീസ് പിടിച്ചെടുത്തു.
ഷൂസില്‍ ചെഗുവേരെയുടെ ചിത്രത്തിനു പുറമെ ബ്രസീല്‍, സ്‌പെയിന്‍ പതാകകളും പ്രിന്റ് ചെയ്തിട്ടുണ്ട്.

ശ്രദ്ധയില്ലായ്മകൊണ്ട് സംഭവിച്ചതാണെന്നും പ്രതിഷേധം കമ്പനികളെ അറിയിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്‍. അജിത്കുമാര്‍, വൈസ് പ്രസിഡന്റ് കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റംഗം എ.എന്‍. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിപ്ലവകാരികളുടെ പൊതുസ്വീകാര്യതയെ വില്‍പനക്കു വേണ്ടി ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെ്രകട്ടറി എസ്.പിക്ക് പരാതി നല്‍കി.

ചെഗുവേരയുടെ നിഗൂഢമായ തിരോധാനവും ഫിഡല്‍ കാസ്ട്രോക്കയച്ച അവസാന കത്തും

Tuesday, August 31, 2010

1964 ഡിസംബര്‍ 14 ന്‌ ഹവാനയില്‍ നിന്ന് യൂയോര്‍ക്കിലേക്‌ തിരിച്ച ചെ അനേകം രാജ്യങ്ങള്‍ സഞ്ചരിച്ചതിനു ശേഷം മാര്‍ച്ച്‌ 15ന്‌ ക്യൂബയില്‍ തിരിച്ചെത്തി.അതിനുശേഷം ചെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ക്യൂബക്കാരും വിടേശപത്രപ്രവര്‍ത്തകരും
നിരീക്ഷകരും അത്‌ ശ്രദ്ധിച്ചിരുന്നു. കാലം കുറച്ചു കഴിഞ്ഞതോടെ ചെയുടെ ഈ 'അസാനിദ്ധ്യം'അഥവാ 'തിരോധാനം' കൂടുതല്‍ കൂടുതല്‍ ശ്രദ്ധയെ ആകര്‍ഷിക്കുകയും നിരവധി കിംവദന്തികള്‍ ക്കും അഭിപ്രായപ്രകടനങ്ങള്‍ ക്കും ജന്മം നല്‍കുകയും ചെയ്തു. യു.എസ്‌.എ പത്രങ്ങള്‍ വിചാരിക്കാനാകാത്ത ഊഹാപോഹങ്ങള്‍ പടച്ചുവിട്ടു. ചെ 'അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു' ചെ 'ക്യൂബയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നു', ചെ 'കൊല്ലപ്പെട്ടിരിക്കുന്നു', ചെ 'ആസന്നമരണനായി കിടപ്പിലാണ്‌' എന്നൊക്കെ എന്തെല്ലാമാണ്‌ അവര്‍ എഴുതി കൂട്ടിയതിനെന്ന് ഒരു കണക്കുമില്ല. എന്നാല്‍ ചെ യെ ക്യൂബയിലൊരിടത്തും കാണ്മാനില്ലെന്നതും ഒരു സത്യമായിരുന്നു.

മെയ്‌ ആദ്യം ബ്യൂനേഴ്സ്‌ എയേഴ്സിലെ ആശുപത്രിയില്‍ നിന്ന് അമ്മ സീലിയ ഹവാനയിലേക്ക്‌ ഫോണ്‍ ചെയ്ത്‌ മകനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടു. ചെയ്ക്ക്‌ സുഖമാണെന്നും,പക്ഷേ ആള്‍ സമീപപ്രദേശങ്ങളിലെങ്ങുമില്ലെന്നും സൌകര്യം കിട്ടുമ്പോള്‍ അദ്ദേഹം തന്നെ അമ്മയുമായി ബന്ധപ്പെട്ടുകൊള്ളുമെന്നുമായിരുന്നു അവര്‍ക്ക്‌ കിട്ടിയ മറുപടി. മെയ്‌ 10ന്‌ മകനുമായി സംസാരിക്കാന്‍ കഴിയാതെ തന്നെ സീലിയ ആശുപത്രിയില്‍ കിടന്നു അന്ത്യശ്വാസം വലിച്ചു. അദ്ദേഹം ക്യൂബന്‍ ദ്വീപിലെങ്ങുമില്ലെന്നായിരുന്നു ഇതിനര്‍ത്ഥം.

പിന്നെ അദ്ദേഹം എവിടെപ്പോയി?

ബൂര്‍ഷ്വാപത്രങ്ങളില്‍ ഇതെപ്പറ്റി എന്തെല്ലാം വിചിത്ര കഥകളാണെഴുതിവിട്ടതെന്ന് വിവരിക്കാന്‍ പ്രയാസമാണ്‌. അദ്ദേഹം വിയറ്റ്നാമിലും, ഗോട്ടിമാലയിലും വെനിസ്യൂലയിലും കൊളംബിയയിലും പെറുവിലും ബൊളീവിയയിലും ബ്രസീലിലും ഇക്വഡോറിലുമെല്ലാം ഉള്ളതായി അവര്‍ എഴുതി വിട്ടു.
1965 എപ്രില്‍ 24ന്‌ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശാഭിമാനികളായ സൈനികര്‍ ഒരു കലാപമാരഭിച്ചപ്പോള്‍ ചെ അവിടെയുണ്ടെന്നായി പത്രക്കാര്‍. ഭരണഘടനാവാദികളുടെ പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കവേ അദ്ദേഹം അവിടെ വച്ച്‌ കൊല്ലപ്പെട്ടെന്നു പോലും അവര്‍ എഴുതി.

ഒരു കോടി ഡോളറിന്‌ 'ക്യൂബന്‍ രഹസ്യങ്ങള്‍' ആര്‍ക്കോ വിറ്റ്‌ ചെ കടന്നുകളഞ്ഞെന്ന് ജൂലൈ 9ലെ ന്യൂസ്‌ വീക്ക്‌ വാരികയും അതല്ല അദ്ദേഹം 'വിശ്രമവും എഴുത്തും പ്രവര്‍ത്തനവുമായി'ഓറിയന്റ്‌ പ്രവിശ്യയിലെവിടെയോ കഴിയുകയാണെന്ന് 'മാര്‍ച്ച്‌' എന്ന ഉറുഗ്വന്‍ വാരികയും അതുമല്ല അദ്ദേഹം ചൈനയില്‍ പോയിരിക്കുകയാണെന്ന് ലണ്ടന്‍ ഈവനിംഗ്‌ പോസ്റ്റും അഭിപ്രായപ്പെട്ടു.

1965 ഒക്ടോബര്‍ 3ന്‌ ക്യൂബന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫിഡല്‍ കാസ്ട്രോ വന്നത്‌ ചെ സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തുമായാണ്‌.. കൃത്യം ആറുമാസവും രണ്ടു ദിവസവും മുമ്പാണ്‌ ഈ കത്ത്‌ എഴുതിയത്‌ എന്ന് കാസ്ട്രോ വെളിപ്പെടുത്തി.
ഫിഡലും ചെയും

ഹവാന (കൃഷിവര്‍ഷം)

ഫിഡല്‍,

മാരിയാ അന്തോണിയയുടെ വീട്ടില്‍ വച്ചു നാം തമ്മില്‍ ആദ്യമായി കണ്ട ആ സന്ദര്‍ഭവും യാത്രയ്ക്കുള്ള താങ്കളുടെ നിര്‍ദ്ദേശവും തെരക്കിട്ട തയാറെടുപ്പുകളും എല്ലാം ഞാനിപ്പോള്‍ ഓര്‍ത്തുപോവുകയാണ്‌.

മരിച്ചാല്‍ ആരെ വിവരമറിയിക്കണമെന്ന് ഒരിക്കല്‍ നമ്മളോടെല്ലാം അന്വേഷിച്ചപ്പോള്‍ അങ്ങനെയുമൊരു സാധ്യത ഉണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മെയെല്ലാം വിസ്മയപ്പെടുത്തുകയുണ്ടായല്ലോ? അതുശരിയാണെന്ന് പിന്നീട്‌ നമ്മള്‍ക്ക്‌ മനസിലായി. ഒരു വിപ്ലവത്തില്‍ (അതും യഥാര്‍ത്ഥവിപ്ലവത്തില്‍) വിജയമല്ലെങ്കില്‍ മരണം തീര്‍ച്ചയാണ്‌.
ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്രയ്ക്കിടയില്‍ അന്തിമമായി നമ്മെ വിട്ടുപിരിഞ്ഞവരുടെ സംഖ്യ അനവധിയാണല്ലോ?

ഇന്ന കാര്യങ്ങള്‍ക്ക്‌ അത്രതന്നെ നാടകീയതയില്ല. കാരണം, നമ്മളെല്ലാം കുറേക്കൂടി പക്വത വന്നവരാണ്‌. എങ്കിലും സ്ഥിതി അതു തന്നെയാണ്‌. ക്യൂബന്‍ വിപ്ലവുമായി എന്നെ ബന്ധിച്ചിരുന്ന ആ കടമ ഞാന്‍ ഭാഗികമായി നിറവേറ്റിക്കഴിഞ്ഞെന്നാണ്‌ എന്റെ വിശ്വാസം.
അതിനാല്‍ താങ്കളോടും എന്റെ സഖാക്കളോടും എന്റേതുകൂടിയായിട്ടുള്ള താങ്കളുടെ ജനതയോടും ഞാന്‍ വിടചോദിക്കുകയാണ്‌.

പാര്‍ട്ടി നേതൃത്വത്തിലുള്ള എന്റെ സ്ഥാനവും എന്റെ മന്ത്രിസ്ഥാനവും മേജര്‍ പദവിയും ഞാന്‍ ഔദ്യോഗികമായി രാജിവയ്ക്കുകയാണ്‌. എന്റെ ക്യൂബന്‍ പൌരത്വവും ഞാന്‍ ഉപേക്ഷിക്കുന്നു. ഔദ്യോഗികമായി എനിക്ക്‌ ക്യൂബയുമായി ഇനി യാതൊരു ബന്ധവുമില്ല. തികച്ചും വ്യത്യസ്തമായ മറ്റു ചില ബന്ധങ്ങളാണ്‌ ശേഷിച്ചിട്ടുള്ളത്‌. എന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ പോലെ അങ്ങനെ രാജിവച്ചൊഴിയാവുന്ന ബന്ധങ്ങളല്ലല്ലോ അതൊന്നും.

എന്റെ കഴിഞ്ഞകാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഇത്ര കാലവും സാമാന്യം സത്യസന്ധമായും കൂറോടു കൂടിയും പണിയെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും വിപ്ലവത്തിന്റെ വിജയം അരക്കിട്ടുറപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ്‌ എനിക്ക്‌ തോന്നുന്നത്‌.
കാര്യമായ ഒരു തെറ്റേ എനിക്കു പറ്റിയിട്ടുള്ളൂ. സീറാ മെസ്രയിലെ ആ ആദ്യനിമിഷം മുതല്‍ക്കു തന്നെ താങ്കളില്‍ ഞാന്‍ ഇന്നത്തേതിലും വിശ്വാസമര്‍പ്പിച്ചില്ലല്ലോയെന്നും ഒരു നേതാവും വിപ്ലവകാരിയുമെന്ന നിലയ്ക്കുള്ള താങ്കളുടെ കഴിവുകള്‍ ശരിയായി വിലയിരുത്താന്‍ അന്നെനിക്ക്‌ കഴിയാതെ പോയല്ലോ എന്നുമുള്ള അപരാധബോധമാണ്‌ എന്നെ അലട്ടുന്നത്‌.
അത്ഭുതാവഹമായ കാലങ്ങളിലൂടെയാണ്‌ ഞാന്‍ കടന്നുപോന്നിട്ടുള്ളത്‌. താങ്കളോടൊപ്പം നില്‍ക്കുമ്പോള്‍ കരീബിയന്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്ന ഏറ്റവും വൈഷമ്യമേറിയ ആ ദിവസങ്ങളില്‍ നമ്മുടെ ജനതയുടെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനപുളകിതനായിരുന്നു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള താങ്കളുടെ പ്രതിഭ ഇത്ര വെട്ടിത്തിളങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങള്‍ കുറവാണ്‌. അന്ന് ഒട്ടും അറച്ചുനില്‍ക്കാതെ താങ്കളെ പിന്താങ്ങാന്‍ കഴിഞ്ഞതിലും എനിക്കഭിമാനമുണ്ട്‌. അന്ന് നമ്മുടെ വിചാരവികാരങ്ങള്‍ ഒന്നായിരുന്നുവെന്നതിലും എനിക്കഭിമാനമുണ്ട്‌.
ഇപ്പോള്‍ എന്റെ എളിയ സേവനം ലോകത്തിന്റെ മറ്റുചില ഭാഗങ്ങളില്‍ ആവശ്യമായിരിക്കുന്നു.
താങ്കള്‍ക്ക്‌ നിഷേധിക്കപ്പെട്ടിട്ടുള്ള ആ സംഗതി ചെയ്യാന്‍ എനിക്കു കഴിയും. എന്തുകൊണ്ടെന്നാല്‍ താങ്കള്‍ക്ക്‌ ക്യൂബയോട്‌ ചില ഉത്ത്രരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നമുക്ക്‌ തമ്മില്‍ പിരിയേണ്ടിയിരിക്കുന്നു.

സന്തോഷത്തോടും സന്താപത്തോടും കൂടിയാണ്‌ ഞാന്‍ നിങ്ങളെയെല്ലാം വിട്ടുപിരിയുന്നതെന്ന് അറിയാമായിരിക്കുമല്ലോ? എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ജനതയേയും നിര്‍മ്മാതാവിനേയും പറ്റിയുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷകളുമായാണ്‌ ഞാന്‍ പിരിയുന്നത്‌.... എന്നെ സ്വന്തം പുത്രനായി അംഗീകരിച്ച ഒരു ജനതയെ വിട്ടാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്കു സങ്കടമുണ്ട്‌. താങ്കള്‍ എന്നില്‍ വളര്‍ത്തിയ ആ ആത്മവിശ്വാസവുമായാണ്‌, എന്റെ നാട്ടുകാരുടെ വിപ്ലവബോധവുമായാണ്‌, ഞാന്‍ പുതിയ അടര്‍ക്കളത്തിലേക്ക്‌ കുതിക്കുന്നത്‌.
ഏറ്റവും പരിപാവനമായ ഒരു കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ പോകുന്നത്‌. എവിടെവിടെ സാമ്രാജ്യത്വമുണ്ടോ അവിടവിടെ അതിനെതിരായി പോരാറ്റുകയെന്ന ഏറ്റവും പരിപാവനമായ കടമ നിര്‍വ്വഹിക്കുകയാണെന്ന ആത്മബോധത്തോടെയാണ്‌ ഞാന്‍ മുന്നോട്ടു നീങ്ങുന്നത്‌. ഇത്‌ എന്റെ ദൃഢനിശ്ചയത്തെ ഒന്നു കൂടി ബലപ്പെടുത്തുകയും ഈ വേര്‍പാടിലുള്ള എന്റെ വേദനയെ വളരെയേറെ ചുരുക്കുകയും ചെയ്യുന്നുണ്ട്‌.

(ബൊളീവയിലേക്ക് പോകുന്നതിനായി മുഖച്ഛായ പാടേ മാറ്റിയ ചെ.)
മറ്റുള്ളവര്‍ക്കൊരു മാതൃകയായിരീക്കുകയെന്നൊഴിച്ചാല്‍ ക്യൂബയ്ക്ക്‌ എന്നോട്‌ മറ്റൊരു കടപ്പാടുമില്ലെന്ന സംഗതി ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ഇനി ഇവിടുന്നെല്ലാം വളരെ അകലെയിരിക്കുന്ന അവസരത്തിലാണ്‌ എന്റെ അന്ത്യമെങ്കില്‍ കൂടിയും
അപ്പോഴും എന്റെ വിചാരം മുഴുവന്‍ ഈ ജനതയെപ്പറ്റിയും വിശേഷിച്ചും താങ്കളെപ്പറ്റിയും ആയിരിക്കും. താങ്കള്‍ എന്നെ പഠിപ്പിക്കുകയും മാതൃക കാട്ടുകയും ചെയ്ത സര്‍വ്വ സംഗതികള്‍ക്കും ഞാന്‍ അത്യന്തം കൃതജ്ഞനാണ്‌. അവസാനംവരെയും അതനുസരിച്ച ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്‌. നമ്മുടെ വിപ്ലവത്തിന്റെ വിടേശനയത്തോട്‌ എനിക്ക്‌
എക്കാലവും പൂര്‍ണ്ണയോജിപ്പുണ്ടായിരുന്നു. ഇന്നും അതങ്ങനെയാണ്‌ താനും. എവിടെ ചെന്നാലും ഒരു ക്യൂബന്‍ വിപ്ലവകാരിയെന്ന നിലയ്ക്കുള്ള എന്റെ ഉത്തരവാദിത്വം ഒരിക്കലും വിസ്മരിക്കാതെ ഞാന്‍ എന്റെ പ്രവര്‍ത്തനം തുടരുന്നതായിരിക്കും. എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ ക്കും യാതൊരുവിധ സ്വത്തും നല്‍കാതെയാണ്‌ ഞാന്‍ പോകുന്നത്‌. ഇതില്‍ എനിക്ക്‌ യാതൊരു കുണ്ഠിതവുമില്ല മറിച്ച്‌ സന്തോഷമേയുള്ളൂ. അവര്‍ക്കു വേണ്ടി ഞാന്‍ യാതൊന്നും ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജീവിക്കാനുള്ള വകയും വിദ്യാഭ്യാസത്തിനുള്ള സൌകര്യവും അവര്‍ക്ക്‌ സ്റ്റേറ്റില്‍ നിന്ന് നല്‍കിക്കൊള്ളുമെന്ന് എനിക്കറിയാം.

നമ്മുടെ ജനതയോടും താങ്കളോടും എനിക്ക്‌ ഇനിയും പലതും പറയാനുണ്ട്‌. പക്ഷേ, അധികപറ്റാകുമെന്നതുകൊണ്ട്‌ ഞാന്‍ അതിനിപ്പോള്‍ തുനിയുന്നില്ല. എന്റെ മനസ്സിലുള്ള സംഗതികള്‍ മുഴുവന്‍ അതു പടി കടലാസില്‍ പകര്‍ത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. അതിനാല്‍ ആ പാഴ്വേലയ്ക്ക്‌ ഞാന്‍ മുതിരുന്നില്ല.

'ഹസ്റ്റാ ലാ വിക്ടോറിയാ സീമ്പ്ര്! പാട്രിയാ ഓ മുയേര്‍ത്തേ!' (എന്നുമെന്നും
വിജയത്തിലേക്ക്‌, മാതൃഭൂമി അല്ലെങ്കില്‍ മരണം!)

ചെഗുവേരയുടെ കവിത

Saturday, August 28, 2010

'ഒരു നാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും ,അന്ന് എന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍

ചുവക്കും.എന്‍റെ നിശ്വാസത്തിന്റെ കാറ്റില്‍ ചുവന്ന മഴയായി അത് പെയ്തു വീഴും .അന്ന് ഭൂമിയിലെ

എല്ലാ പൂക്കളും പൂക്കും...അപ്പോള്‍ ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കാം'-ചെഗുവേര

തീപ്പന്തം പോലെ ചെഗുവേര

Friday, August 27, 2010

ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.

നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.

മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ – അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.

വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.

“ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്” ചെ ഉറച്ച് വിശ്വാസിച്ചു.

1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.

ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.

ക്യൂബന്‍ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ സുഹൃത്ത് ചെഗുവേര 1960-ല്‍ ഗറില്ലായുദ്ധം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, വിപ്ളവംതന്നെ ആ സാഹചര്യം സൃഷ്ടിക്കുമെന്നും ചെഗുവേര പ്രസ്താവിച്ചു. ഗറില്ലാസൈന്യം ചുരുക്കത്തില്‍ പാര്‍ട്ടിതന്നെയാണ് എന്നാണ് ഫ്രഞ്ചുകാരനായ റെജിഡിബ്രെയുടെ അഭിപ്രായം. അക്രമമാര്‍ഗങ്ങളാണ് സാമൂഹികപരിവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടത് എന്ന സിദ്ധാന്തമാണ് ചെഗുവേരയും കൂട്ടരും അവതരിപ്പിക്കുന്നത്. 1971-ല്‍ ശ്രീലങ്കയിലുണ്ടായ കലാപങ്ങള്‍ ഈ ആശയങ്ങളുടെ പ്രയോഗത്തെ കുറിക്കുന്നു. 'മാര്‍ക്സിസം-ലെനിനിസ'ത്തില്‍ നിന്നും 'മാവോയിസ'ത്തില്‍നിന്നും ഭിന്നമായ ഒരു മാര്‍ഗമാണ് വിപ്ളവകരമായ അട്ടിമറി പ്രവര്‍ത്തനത്തിന്റേത്.

ഫിദല്‍ കാസ്ട്രോ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറക്കി

ഹവാന - ഫി­ദല്‍ കാ­സ്ട്രോ­യു­ടെ ഓര്‍­മ­ക്കു­റി­പ്പു­ക­ളായ മൈ സ്ട്രൈ­റ്റെ­ജി­ക് വി­ക്ട­റി പു­റ­ത്തി­റ­ങ്ങി. ചെ­ഗു­വേ­ര­യു­മൊ­ത്ത് ബാ­റ്റി­സ്റ്റ ഭര­ണ­കൂ­ട­ത്തി­നെ­തി­രെ നട­ത്തിയ ഒളി­യു­ദ്ധ­ത്തി­ന്റെ­യും അട്ടി­മ­റി­യു­ടെ­യും കാ­ല­ത്തെ പോ­രാ­ട്ട­സ്മ­ര­ണ­ക­ളു­ടെ വി­വ­ര­ണ­മാ­ണു പു­സ്ത­കം. 1959ല്‍ നട­ന്ന ആ സം­ഭ­വ­ങ്ങള്‍ ഇന്നോര്‍­ക്കു­മ്പോള്‍ വൈ­കാ­രി­ക­മായ പ്ര­ക്ഷു­ബ്ധത തോ­ന്നു­ന്നു. അതെ­ല്ലാം ഓര്‍­ക്കാ­നു­ള്ള ആവേ­ശ­മാ­ണ് പു­സ്ത­ക­മെ­ഴു­താന്‍ കാ­ര­ണം എന്ന് കാ­സ്ട്രോ പറ­ഞ്ഞു. 896 പേ­ജു­ക­ളു­ണ്ട് പു­സ്ത­ക­ത്തി­ന്. ഹവാ­ന­യില്‍ നട­ന്ന ചട­ങ്ങില്‍ പു­സ്ത­കം പ്ര­കാ­ശി­ത­മാ­യി.

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.

പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.



എന്ന് സ്വന്തം അച്ഛന്‍.

ചെഗുവേര-ഒരു തിരിഞ്ഞു നോട്ടം.

Thursday, August 26, 2010

heguveer എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും ക്യൂബൻ, അന്തർദ്ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾകൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിക്കുകയും, മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ‍ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേരുകയും 1959-ൽ അവർ, ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയിൽ‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
(ഒക്ടോബർ 9,1967 നു ബൊളീവിയയിൽ ചെ ഗുവേര കൊല്ലപ്പെട്ട ഇടത്തെ പ്രതിമ.)

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.